സമ്പൂർണ സാക്ഷരത ഉണ്ടെന്നു അഹങ്കരിക്കുന്ന മലയാളിയുടെ പ്രതികരണ ശേഷി അടുത്തിടെയായി സോഷ്യൽ മീഡിയകളിൽ മാത്രമേ കാണുന്നുള്ളൂ .....ഇരുട്ട് മുറികളില്‍ ഇരുന്നു കഠിനമായ ഭാഷയിൽ പ്രതികരിച്ചു എതിരാളികളെ മുട്ടുമടക്കിച്ചു എന്ന് സ്വയം അവകാശപ്പെടുന്ന തലമുറ.
സ്വന്തം കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കുന്ന, എന്തിനുമേതിനും ചാടിക്കേറി പ്രതികരിക്കുന്ന ശീലമാണ് നമ്മള്‍ മലയാളികളുടേത്. ഇഷ്ടപ്പെടാത്തതു കണ്ടാല്‍ അത് ചൂണ്ടി ക്കാണിക്കുകയല്ല നമ്മള്‍ ചെയ്യുക, കമ്പ്യൂട്ടറിന്റെ മുൻപിൽ ചെന്ന് വിമര്‍ശിച്ച് കൊല്ലുകയാണ് .
Latest news:- ഓണ്‍ലൈന്‍ പ്രതിഷേധം ഫലം കണ്ടു; രൂപി കൌറിന്റെ ആര്‍ത്തവ ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഇന്‍സ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു
Latest news:- ഓണ്‍ലൈന്‍ പ്രതിഷേധം ഫലം കണ്ടു; രൂപി കൌറിന്റെ ആര്‍ത്തവ ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ ഇന്‍സ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു
ഇങ്ങനെ നമ്മുടെ വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കും നിരൂപണത്തിനും ഇരയാവുന്നവരില്‍ അയല്‍പ്പക്കത്തെ സാധാരണക്കാരന്‍ മുതല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വരെയുണ്ടാകും. ഈ വിമര്‍ശനം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമോ എന്ന് നാമൊരിക്കലും ചിന്തിക്കാറില്ല.
ഭരിക്കുന്ന രാഷ്ട്രീയക്കാരനെ രൂക്ഷമായി വിമര്‍ശിക്കുന്ന നമ്മള്‍ അവരുടെ കാലാവധിക്കു ശേഷം മറ്റൊരു കക്ഷിയെ തെരഞ്ഞെടുത്ത് ഭരണമേല്‍പ്പിക്കുന്നു. അവര്‍ ഭരിച്ചുതുടങ്ങുമ്പോഴേക്ക് നമ്മിലെ വിമര്‍ശകന്‍ വീണ്ടും സടകുടഞ്ഞെഴുന്നേല്‍ക്കുകയായി. ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നല്ലാതെ പ്രശ്‌നങ്ങള്‍ക്ക് ഗുണപരമായ ഒരു പ്രതിവിധി കണ്ടെത്താന്‍ നമുക്കിതേവരെ കഴിഞ്ഞിട്ടില്ല. നമ്മള്‍ മലയാളികള്‍ മറ്റുള്ളവരെ കണക്കിന് വിമര്‍ശിക്കുമെങ്കിലും വിമര്‍ശനം ഏറ്റുവാങ്ങാനുള്ള വിശാല മനസ്‌കതയൊന്നും നമുക്കില്ല.
ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ മതി, ലോകത്തെ പ്രശ്‌നങ്ങളെന്തൊക്കെയാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നും മനസ്സിലാകാന്‍. അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മുതല്‍ കൊച്ചിയിലെ മാലിന്യ പ്രശ്‌നം വരെ ഒരേ ആവേശത്തോടെ മലയാളികള്‍ ദൈനംദിനം ചര്‍ച്ച ചെയ്തു രമിക്കുന്നു.
അതിനിടയില്‍, സന്തോഷ് പണ്ഡിറ്റിനെയും മരിയ ഷറപ്പോവയെയും പോലെ വീണുകിട്ടുന്ന 'ഇര'കളെ പരിഹസിച്ചും തെറിവിളിച്ചും ആത്മനിര്‍വൃതിയടയുന്നു. ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാതെ, കേട്ടാലറക്കുന്ന തെറ ിവാചകങ്ങളോടെയുള്ള ഈ വിമര്‍ശനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നതാണ് അലിഖിത നിയമം.
സ്വന്തം നാട്ടില്‍ തടിയനങ്ങാന്‍ മടിക്കുന്നവര്‍ മറുനാട്ടില്‍ പോയാല്‍ എല്ലുമുറിയെ പണിയെടുക്കുമെങ്കിലും മലയാളിയുടെ ലോകവീക്ഷണത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകാറില്ല. കൂടെ ജോലി ചെയ്യുന്ന ബംഗാളി തന്നേക്കാള്‍ ഉയര്‍ന്ന പോസ്റ്റിലാണെങ്കിലും 'ഛെ ബംഗാളി' എന്നൊരു പുച്ഛഭാവം തരംകിട്ടുമ്പോഴൊക്കെയും പ്രയോഗിക്കും.
മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടും എന്നതുമാത്രമല്ല, സ്വന്തം കാര്യത്തില്‍ അതീവ ജാഗ്രതയും പുലര്‍ത്തുന്നു എന്നതാണ് ശരിയായ മലയാളി മേല്‍വിലാസം. ലോകം നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരൊക്കെ സ്വന്തം കാര്യം വരുമ്പോള്‍ പ്ലേറ്റ് തിരിച്ചിടുന്ന ഏര്‍പ്പാട് ഏറ്റവും വ്യാപകമായി കാണുക ഒരുപക്ഷേ, മലയാളിയുടെ ജീവിതത്തിലായിരിക്കും. രാത്രിയില്‍ എതിരെ വരുന്ന വാഹനത്തിനു വേണ്ടി തന്റെ വണ്ടിയുടെ ലൈറ്റ് ഡിം ചെയ്യുന്നത് ഒരു കുറച്ചിലാണെന്ന് കരുതുന്ന ഒരേയൊരു മനുഷ്യവിഭാഗം മലയാളികളായിരിക്കും.
വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതിനാണ്. എന്നാൽ ആ പരിധി കഴിഞ്ഞാൽ അത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്ന് കൂടി ചിന്ടിക്കുന്നത് നന്നായിരിക്കും.മോഹൻലാലിൻറെ ഒരു ബ്ലോഗിൽ പറഞ്ഞത് പോലെ നമുക്കിഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്നും നമ്മൾ മാറി നില്കുകയാണ് വേണ്ടത്. അല്ലാതെ നമുകിഷ്ടമില്ലാത്തത് വേറാരും ചെയ്യരുതെന്നോ നമ്മുടെ മുൻപിൽ നമുക്കിഷ്ടം ഉള്ളതെ നടക്കാവു എന്നോ ആര്ക്കും വാശി പിടിക്കാൻ പറ്റില്ലലോ.
No comments:
Post a Comment